Wednesday, January 11, 2023

കവിതകള്‍ | ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി

വ്യാവസായികം

ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി


മൂല്യശോഷണംവന്നുജീവിതംതളരുന്നു;

കാലചക്രത്തിന്‍ ഗതിപിന്നെയും തുടരുന്നു.

വേദവാക്യങ്ങള്‍ പാഴായ് വീഴുന്നു സാത്താന്‍ കാതില്‍,

കാട്ടുപാറയില്‍ വീണ ധാന്യവിത്തുകള്‍പോലെ

അഗ്നിസാക്ഷിയായ്വേട്ടധര്‍മ്മദാരത്തെ കാഴ്ച-

വച്ചുമുന്നതസ്ഥാനത്തേറുന്നു ചിലര്‍, കഷ്ടം!

ഭക്ഷണത്തിനായ് മുതലാളര്‍തന്‍വിഴുപ്പുകള്‍

ഗര്‍ഭങ്ങള്‍ പോല്‍ ചിലര്‍ പേറുന്നു നിര്‍ലജ്ജരായ്,

വിദ്യയെ, ബ്ബത! വെറും വില്പനച്ചരക്കാക്കി

വില്ക്കുന്നു വിലപേശി; പണമല്ലയോ ദൈവം?

കാമദേവന്മാര്‍ പള്ളിക്കുറുപ്പിന്നന്തപ്പുര-

വാതില്‍ കാക്കുന്നു ചിലര്‍, കാവല്‍ നായ്ക്കളെപ്പോലെ.

പാപത്തില്‍ നിന്നു മുക്തി നേടുവാന്‍ വിശ്വാസികള്‍

ദേവന്നു കൈക്കൂലിയും കോഴയും കൊടുക്കുന്നു!

കഷ്ടമേകഷ്ടം! ഇന്നീമാനവപ്രകൃതികള്‍

ഒക്കെയും കാണുന്നതു വ്യാവസായിക ക്കണ്ണാല്‍!

_____________________________________________________

രണ്ടു സമസ്യകള്‍

ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി


(1)

വേദേതിഹാസ പുരാണങ്ങളോതുന്നു:

"താത തനയന്മാര്‍ ദൈവവും മര്‍ത്ത്യനും"

മര്‍ത്ത്യന്നു ദൈവത്തോടര്‍ത്ഥിക്കുവാന്‍, മക-

ന്നച്ഛനോടര്‍ത്ഥിക്കുവാന്‍, പിന്നെയെന്തിനീ

മദ്ധ്യസ്ഥരാകും പുരോഹിതര്‍? (ചൊല്ലുവിന്‍)


(2)

ഭാഗ്യശാലികള്‍ ലക്ഷപ്രഭുക്കള്‍ പിറക്കുന്നു

നാള്‍ക്കുനാള്‍; അതില്‍ തെല്ലുമല്ല ഞാനസൂയയാലു-

മെങ്കിലും ചോദിക്കട്ടെ; സോഷ്യലിസ്സാധിഷ്ഠിത-

സര്‍ക്കാരിതെമ്മട്ടു സാമ്പത്തികാന്തരം വര്‍ദ്ധി-

പ്പിക്കുമീ ഭാഗ്യക്കുറി മേല്ക്കുമേല്‍ നടത്തുന്നു?

______________________________________________________

മാണിക്യവീണ

ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി


തേങ്ങുന്നു ഘനശ്യാമ-

സന്ധ്യതന്‍ ഹൃദന്തം, രാ-

മായണക്കിളിപ്പെണ്ണു

പൂകുന്നു മഹാമൗനം.

പൂമുണ്ടും തോളത്തിട്ടു

മുക്കുറ്റി തിരുനാളീ

തേടുവാനാരുണ്ടിനീ?

ചോദിപ്പൂ മന്ദാനിലന്‍.

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു കിന്നാരം

ചൊന്നിടും നാവാല്‍ പഴം തമീഴ്പ്പാട്ടു 

- പാടുവാന്‍,

മധുരം ജയദേവ ഗീതികള്‍പാടിപ്പാടി

മലയാളമേ നിന്നെ ഉറക്കാനാരുണ്ടിനി?

സൂര്യകിരീടം രാവില്‍

നടയില്‍ വീണുടയെ

ആരൂണ്ടു കാരയുവാന്‍?

പൊന്നോടക്കുഴല്‍ വിളി

കേള്‍ക്കുമ്പോളാ ദ്വാപര

സന്ധ്യയെ ആവാഹിക്കാന്‍?

ആരൂണ്ടു നമ്മെ അന്ന-

ത്തോണീ പൂന്തോണിയേറ്റാന്‍?

മാഞ്ഞുപോയ് മഴവില്ലി-

ന്നാപ്പൊന്‍ മാണിക്യ വീണാ

മായാതെ നിര്‍ത്തിക്കൊണ്ട-

നാദ മാധൂര്യം ഹൃത്തില്‍.