Friday, October 13, 2017

പറങ്കികളുടെ വരവ്

കൊല്ലം 667-ാമതു ഇടവമാസം 9-ാം തീയതിക്കു 1498 .............. മെയ് മാസം  .........-ാം തീയതി ഞായറാഴ്ച ദിവസം പോര്‍ത്തുഗീസുകാരു ആദ്യം മലയാളത്തു വന്നു. അത് കോഴിക്കോട്ട് ആകുന്നു. പോര്‍ത്തുഗീസ് കപ്പിത്താന്‍റെ പേരു ഗാമ എന്നാകുന്നു. പോര്‍ത്തുഗല്‍ രാജാവ് മാനുവേലിന്‍റെ കല്പനയാല്‍ ആകുന്നു വന്നത്. നല്ല മുളകു കച്ചവടത്തിനായിട്ടാണു വന്നത്. കോഴിക്കോട്ടു രാജാവ് സാമൂതിരി ആയിരുന്നു. അതുവരെ അവിടെ കച്ചവടം ജോനക മാപ്പിളയ്ക്കും അറബികള്‍ക്കും പാര്‍സികള്‍ക്കും തുര്‍ക്കികള്‍ക്കും ആയിരുന്നു. പന്തലായിനിക്കു തുറമുഖത്താണ് നങ്കൂരം വച്ചത്. തിങ്കളാഴ്ച സാമൂതിരിയും കപ്പിത്താനും തമ്മില്‍ കൂടിക്കാഴ്ചയുണ്ടായി. മാനുവേല്‍ രാജാവ് അറബി ഭാഷയില്‍ എഴുതിയിരുന്ന എഴുത്ത് സാമൂതിരിക്കു കൊടുത്തു. ഇവരുടെ വരവ് ജോനകരുടെ കച്ചവടത്തിനു ദോഷം വരുമെന്നു വിചാരിച്ച് അവരു സാമൂതിരിയുമായി ചേര്‍ന്ന് ഗാമയുമായി  സന്തോഷമില്ലാതെ തീര്‍ന്നു. ഏതാനും ചരക്കും കിട്ടി. ഗാമ തിരികെ പോയി. 667 ................ ല്‍ കര്‍ക്കിടകമാസത്തില്‍ പോര്‍ത്തുഗലില്‍ എത്തുകയും ചെയ്തു. ഈ കപ്പലുകളില്‍ ചരക്കോടുകൂടെ കബ്രാല്‍ കപ്പിത്താനെ ..................... ആളോടും കൂടെ 1053-ാമത് മാര്‍ച്ച് മാസം 8-ാം തീയതി കൊല്ലം 637-ല്‍ രണ്ടാമതും അയച്ചു. അവരു കപ്പല്‍ ഓടി വരുമ്പോള്‍ കാറ്റു വിരോധംകൊണ്ടു ബ്രസീല്‍ എന്ന ഒരു പുതിയ ദിക്കു കൂടെ കണ്ടുപിടിപ്പാന്‍ ഇടവന്നു. ആ ബ്രസീല്‍ എന്ന നാട്ടില്‍ നിന്ന് കപ്പല്‍മാങ്ങ, കൈതചക്ക, ആത്തചക്ക, പേരയ്ക്ക, കപ്പ, മുളകു മുതലായതു ക്രമത്താല്‍ മലയാളത്തു വരുവാന്‍ സംഗതി വന്നു. കബ്രാല്‍ കപ്പിത്താന്‍ സാമൂതിരിയുമായി കണ്ടു തിരുമുല്‍ക്കാഴ്ച വച്ചു കച്ചവടം തുടങ്ങി എങ്കിലും അതു ഫലിച്ചില്ല. പിന്നെയും തമ്മില്‍ ശണ്ഠയുണ്ടായി. ഡിസംബര്‍ ................. പറങ്കികള്‍ കൊച്ചിയില്‍ എത്തി. നങ്കൂരം ഇട്ടു. ഉണ്ണിരാമ കോയില്‍ തിരുമുല്‍പാട് എന്ന കൊച്ചി രാജാവുമായിട്ടു കണ്ടു. ............. പവിഴവും വെള്ളിയും കാഴ്ചവച്ചു. സന്തോഷപ്പെട്ടു മുളകു കച്ചവടം ചെയ്തു. 20 ദിവസംകൊണ്ട് കപ്പല്‍ നിറച്ചു. 

കൊടുങ്ങല്ലൂര്‍ നിന്ന് യൗസേപ്പ്, മത്തായി ഇങ്ങനെ രണ്ടു നസ്രാണികള്‍ കപ്പിത്താനെ ചെന്നു കണ്ടു. കപ്പലില്‍ കൂടെ കയറി. റോമ്മാ മുതലായ ദിക്കുകളെയും ചെന്നു കണ്ടു. യെറുശലേമിനു പോകുന്നതിനു മനസ്സുണ്ടെന്ന് കപ്പിത്താനോടു പറഞ്ഞു. കപ്പിത്താന്‍ ഇവരുടെ വസ്തുതയെക്കുറിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു കേള്‍പ്പിച്ചതു എങ്ങനെ എന്നാല്‍, തോമ്മാശ്ലീഹാ ഈ രാജ്യത്തു വന്നു പള്ളികള്‍ ഉണ്ടാക്കി എന്നു കേട്ടിരിക്കുന്നു. ഞങ്ങളുടെ പള്ളികളില്‍ ബിംബമില്ല, കുരിശേ ഉള്ളൂ. ............... അയച്ചു വരുന്നതു സുറിയാനിക്കാരുടെ കാതോലിക്കാ ആകുന്നു. പട്ടക്കാര്‍ക്കു ................ പട്ടക്കാരാകുന്നു. കുട്ടികളെ .............. നാള്‍ വേണം. മരിച്ചാല്‍ എട്ടാം ദിവസത്തില്‍ പുല നീക്കും. നോമ്പു വളരെ ഉണ്ട്. ജൂലൈയില്‍ തോമസിന്‍റെ പെരുന്നാള്‍ പ്രധാനം. വേദപുസ്തകങ്ങള്‍ മുതലായതു ഉണ്ട്. ഈ കൊടുങ്ങല്ലൂരില്‍ തന്നെ ........ ഞങ്ങള്‍ കുടിയേറിയിരിക്കുന്നു. യൂദന്മാരും മിസ്രക്കാരും അറബിക്കാരും പാര്‍സിക്കാരും മുതലായ കച്ചവടക്കാറരും ഉണ്ട്. ഞങ്ങള്‍ക്കും കച്ചവടം തന്നെ പ്രവൃത്തി. കൊടുങ്ങല്ലൂര്‍ രാജാവിനു ഞങ്ങള്‍ കപ്പം കൊടുക്കുന്നു. ഇങ്ങനെയുള്ള പഴമകള്‍ ഒക്കെയും കപ്പിത്താന്‍ കേട്ടു സന്തോഷിച്ചു. അവരെ കൂടെ കൊണ്ടുപോകാമെന്നു നിശ്ചയിക്കയും ചെയ്തു. കപ്പിത്താന്‍ ചരക്കു കേറ്റി പോയി. യൗസേപ്പിനെയും മത്തായിയെയും കൂടെ കൊണ്ടുപോയി. അതില്‍ ഒരുവന്‍ ലിസബോന്‍ നഗരത്തില്‍ വച്ചു മരിച്ചു. ഒരുവന്‍ പോര്‍ത്തുഗലില്‍ എത്തി. അതിന്‍റെശേഷം നോവ എന്ന ഒരുത്തന്‍ നാലു കപ്പലോടുകൂടെ വന്നു. അവരില്‍ മൂന്നു പറങ്കികളെ കണ്ണന്നൂര്‍ കച്ചവടത്തിനു പാര്‍പ്പിച്ചും വച്ച് ചരക്കു കേറ്റി പോകയും ചെയ്തു. പിന്നീട് കോഴിക്കോട്ടു രാജാവിനെ തോല്‍പ്പിക്കേണ്ടുന്നതിനും ജോനകരുടെ കച്ചവടം നിറുത്തേണ്ടുന്നതിനും വേണ്ടി ഗാമ കപ്പിത്താന്‍ 20 കപ്പലും ഹിന്തു സമുദ്രപതി എന്ന സ്ഥാനവും കൊടുത്ത് 1532-ല്‍ മലയാളത്തിലേക്കു അയച്ചു. അവരു ഏഴിമലയ്ക്കു സമീപിച്ചപ്പോള്‍ മുന്നൂറില്‍ അധികം ആളുള്ള ഒരു ഹാജി കപ്പല്‍ കണ്ടതിനെ ആളുകളോടും കൂടി ചുട്ടു. അതില്‍നിന്നു ലിസബാന്‍ നഗരത്തിലെ പള്ളിയില്‍ സന്യാസികളായി വളര്‍ത്തേണ്ടുന്നതിനു 20 കുട്ടികളെ എടുത്തു. 1532-ാമത് ........... 8-ാം തീയതി തിങ്കളാഴ്ച ആയിരുന്നു അവരെ നശിപ്പിച്ചത്. ആ സമയം തന്നെ കോഴിക്കോട്ടു രാജാവോടു യുദ്ധം ഉണ്ടായി. പലയിടവും നശിപ്പിച്ചു. പറങ്കികളുടെ കൂടെ വന്നിരുന്നതില്‍ രണ്ടു ഇത്തലയന്മാര്‍ സാമൂതിരിയോടു ചേര്‍ന്ന് വല്യതോക്ക് ഉണ്ടാക്കി കൊടുത്തു. അതിന്‍റെ ശേഷം കപ്പല്‍ ഓടി നവംബര്‍ മാസം കൊച്ചിയില്‍ എത്തി. പെരുമ്പടപ്പും പറങ്കികളും തമ്മില്‍ സന്തോഷമാകയും തമ്മില്‍ തമ്മില്‍ സഹായം ചെയ്കയും ചെയ്തുകൊണ്ടിരുന്നു. അത് എന്തുകൊണ്ടെന്നാല്‍ പെരുമ്പടപ്പിന്‍റെ മേല്‍ സാമൂതിരിക്കു മേല്‍കോയ്മയുണ്ടായിരുന്നു. കപ്പവും ഉണ്ടായിരുന്നു.

പറങ്കിയോടു ചേര്‍ന്നാല്‍ അതിനു ......... വരുത്താമെന്നു കരുതി ആണ് ഇവരു തമ്മില്‍ ചേര്‍ന്നത്. ജോനകരും പറങ്കികളും തമ്മിലാണ് അധികം ശത്രുതയുണ്ടായിരുന്നത്. ഗാമ കപ്പിത്താന്‍ പോര്‍ത്തുഗലില്‍ നിന്നും കൊണ്ടുവന്നിരുന്ന പൊന്‍മുടി മുതലായവ സമ്മാനമായി പെരുമ്പടപ്പു രാജാവിനു കൊടുത്തു. വീരചങ്ങല, തോള്‍വള മുതലായ സമ്മാനങ്ങള്‍ രാജാവ് കപ്പിത്താനും കൊടുത്തു. ജോനകരു ഗോമാംസം കപ്പലില്‍ കൊണ്ടുചെന്നു കൊടുക്കുന്ന വിവരം രാജാവ് അറിഞ്ഞു കപ്പിത്താനോടു വിരോധിച്ചു. അതിന്‍റെശേഷം ഗോമാംസവും കൊണ്ടുചെന്ന മൂന്നു ജോനകരെ കപ്പിത്താന്‍ പിടിച്ചു രാജാവിന്‍റെ അടുക്കല്‍ അയച്ചു. അവരെ രാജാവ് തൂക്കി കൊന്നു.
കൊടുങ്ങല്ലൂരില്‍ നിന്നു നസ്രാണികള്‍ കോഴികളും പഴങ്ങളും കൊണ്ടുചെന്നു പറങ്കികള്‍ക്കു സമ്മാനം കൊടുത്തു. നിങ്ങളുടെ വരവ് ഞങ്ങള്‍ക്കു സന്തോഷമെന്നും പണ്ട് ഈ രാജ്യത്തു ഞങ്ങളുടെ വംശത്തില്‍ ഒരു തമ്പുരാന്‍ ഉണ്ടായിരുന്നു. അവനു പുരാണ പെരുമാക്കന്മാര്‍ കൊടുത്ത ചെങ്കോലും രാജ്യപത്രികയും ഇതാ നിങ്ങള്‍ക്കു തരുന്നു എന്നും പറഞ്ഞു കൊടുത്തു. ഞങ്ങള്‍ ...................... പേരോളം ഉണ്ടെന്നും പറഞ്ഞു. ചെങ്കോല്‍ എന്നു പറഞ്ഞതു ചുമന്നും രണ്ടു വെള്ളി വളകളും ഒരു വളയില്‍ മൂന്നു വെള്ളിമണികളും ഉള്ളതും ആകുന്നു. കൊടുങ്ങല്ലൂര്‍ ഒരു കോട്ട ഉണ്ടാക്കിയാല്‍ ഹിന്ദുരാജ്യം മുഴുവനും കരസ്ഥമാക്കുവാന്‍ സംഗതി വരുമെന്നും പറഞ്ഞു. കൊടുങ്ങല്ലൂര്‍ അന്ന് പടിഞ്ഞാറ്റെടം എന്ന ഷെത്രിയ സ്വരൂപം വാണിരുന്നു. ആ സ്വരൂപത്തിന്‍റെ മേല്‍ സാമൂതിരിക്കു മേല്‍കോയ്മയും കപ്പവും ഉണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ യൂദന്മാര്‍ക്കു മുമ്പിനാലെ അഞ്ചുവണ്ണം എന്ന ദേശവും ജന്മിഭോഗവും ചുങ്കം വിട്ടുള്ള വ്യാപാരവും ചേരമാന്‍ പെരുമാളിന്‍റെ കല്പനയാല്‍ തലവന്‍ യൗസേപ്പ് റമ്പാന്‍ മുഖാന്തിരം കിട്ടിയിട്ടുണ്ടായിരുന്നു. അപ്രകാരം തന്നെ നസ്രാണികള്‍ക്കും മഹാദേവര്‍ പട്ടണവും ഉണ്ടായിരുന്നു. പാര്‍സി ക്രിസ്ത്യാനിക്കാരായ മണിഗ്രാമക്കാരും മുസല്‍മാന്മാരും അവിടെ ഉണ്ടായിരുന്നു. വലിയ കപ്പല്‍ കച്ചവടവും ഉണ്ടായിരുന്നു. ചെട്ടികള്‍, യൂദന്മാര്‍, നസ്രാണികള്‍, മുസല്‍മാന്മാര്‍ ഇങ്ങനെ നാലു വകക്കാരുള്ളതില്‍ നാല് അധികാരികളെ എടുത്ത് അവരവരുടെ കാര്യങ്ങള്‍ അതാതു അധികാരത്തില്‍ നടത്തിച്ചു വന്നു. തിരുപള്ളികുളം എന്നു പേരുള്ള കൊടുങ്ങല്ലൂരെ അഴിമുഖം നികന്നതു ................കയും കോഴിക്കോട്ടു ജോനകരുടെ വല്യ കച്ചവടം ഉണ്ടാകയും കൊണ്ടു കൊടുങ്ങല്ലൂരെ കച്ചവടം കുറഞ്ഞു. പറങ്കികളും പെരുമ്പടപ്പും കൂടി കൊടുങ്ങല്ലൂര്‍ എടുക്കണമെന്നു നിശ്ചയിച്ചതിനാല്‍ സാമൂതിരിയുടെ കപ്പല്‍ പ്രമാണിയായ മയിമാനി എണ്‍പതു പടകുകളോടു കൂടെ കൊടുങ്ങല്ലൂര്‍ പുഴയില്‍ പാര്‍ത്തു. നമ്പിയാതിരി ഏറിയ സൈന്യങ്ങളോടുകൂടെ പള്ളിപ്പുറത്തു ചെന്നു. പറങ്കികളാകുന്ന പശകും സൂവറസും പടകു വഴിയായി രാത്രികാലത്ത് പതുക്കെ ഓടി പള്ളിപ്പുറം വഴിയായി കൊടുങ്ങല്ലൂരിലേക്കു ചെന്നു. നിരുവിക്കാത്ത സമയം പട തുടങ്ങി. കപ്പല്‍ പ്രമാണിയുടെ വീരന്മാരായ രണ്ടു മക്കളോടുകൂടെ പൊരുതി മരിച്ചു. പോര്‍ത്തുഗീസുകാര്‍ അങ്ങാടിക്കു തീ കൊടുത്തു. അന്ന് രാത്രിയില്‍ ഉണ്ടായ സങ്കടം പറഞ്ഞുകൂടാ. ഊര്‍ശ്ലേമിന്‍റെ വലിയ നാശം പോലെ തന്നെ. 1534-ാമത് ഒക്ടോബര്‍ മാസത്തില്‍ ആയിരുന്നു ഇത്. നസ്രാണികള്‍ ഈശോമിശിഹാ നാമത്തില്‍ വലിയ നിലവിളിയും മുറയും ചെയ്തതു കൂടാതെ കബ്രാലും ഗാമയും ആയ രണ്ടു കപ്പിത്താന്മാരു ഞങ്ങളോടു അഭയം ചൊല്ലിയിരുന്നുവല്ലോ എന്നും കൂടെ നിലവിളിച്ചു. അത് പറങ്കികള്‍ കേട്ടു നസ്രാണികളുടെ പട്ടണത്തിലെ തീയെ കെടുത്തി രക്ഷിപ്പാന്‍ നോക്കി, എങ്കിലും അത് സാധിച്ചില്ല. വസ്തുവകകളെ കുത്തിവാരി എടുത്തു. ഇതൊക്കെയും ചെയ്തതു പറശകു കപ്പിത്താനും പെരുമ്പടപ്പും കൂടെ ആയിരുന്നു. അവരു സന്തോഷിച്ചു തിരികെ കൊച്ചിക്കു പോയി. ഉടനെ സാമൂതിരിയും ത........ന്തൂരിലെ വെട്ടത്തു കോയിലും തമ്മില്‍ ശണ്ഠ ഉണ്ടായി. അതിനു പറങ്കികള്‍ കാഞ്ഞൂരില്‍ ചെന്നു സഹായിക്കേണ്ടി വന്നു. പശകു കപ്പിത്താന്‍ കാഞ്ഞൂരില്‍ പട്ടണത്തില്‍ മതിയായ ആളുകളെ പാര്‍പ്പിച്ചുംവച്ചു ചരക്കുകളെയും കേറ്റി പെരുമ്പടപ്പിനോടു യാത്രയും പറഞ്ഞു പോര്‍ത്തുഗലിനു പോയി. അവന്‍റെ യാത്രാസമയം കൊച്ചി രാജാവ് പശകിന്‍റെ വിക്രമങ്ങളെ സ്തുതിച്ചു പോര്‍ത്തുഗല്‍ രാജാവിനു ഒരു കത്ത് കൊടുത്തതു കൂടാതെ ഒരു ചെമ്പേടും കൊടുത്തു. അത് ആണിത്: "കെരുള ഉണ്ണിരാമന്‍ കോയില്‍ തിരുമുമ്പാടു കൊച്ചി രാജാവ് വൈപ്പീല്‍ അടവില്‍ ചെറുവൈപ്പില്‍ നടുങ്ങനാടും വാഴുന്നോര്‍. അരുളിചെയ്ക. 637-ാം ആണ്ട് മീനമാസത്തില്‍ കുന്നലെ കോനാതിരി രാജാവ് പട തുടങ്ങിയപ്പോള്‍ പശെകു നിത്യം ചെറുത്ത് ജയം കൊണ്ടു നമ്മുടെ രാജ്യം രക്ഷിച്ചിരിക്കുന്നു. അതിനാല്‍ അവനും സന്തതിക്കും ഈ ചെമ്പലിശയും പലിശ മേല്‍ അവന്‍ തോല്പിച്ച രാജാക്കന്മാര്‍ അഞ്ചിന്‍റെ പൊന്‍മുടികളും സാമൂതിരിയോട് ഉണ്ടായ ഏഴു യുദ്ധങ്ങളുടെ കുറയുള്ള ആയുധചിത്രങ്ങളും എഴുതികൊടുത്തിരിക്കുന്നു. ചിരികണ്ടന്‍ കയ്യെഴുത്ത്." 

1534-ല്‍ അവനും സൂവറസും പോകുന്ന സമയം പന്തലാനി കൊല്ലത്തു അറബി, തുര്‍ക്കി, മിസ്ര മുതലായവരുടെ വക കിടന്നിരുന്ന കപ്പലുകള്‍ ചുട്ടും വച്ചാണെ പോയത്. അപ്പോള്‍ മുസല്‍മാന്മാര്‍ക്കു വാശി മുഴുത്ത് മിസ്രയില്‍ വാഴുന്ന സുല്‍ത്താന്‍ ഖാന്‍ ഹസ്സനെ ചെന്നു കണ്ടു. സാമൂതിരി മുതല്‍ചിലവു ചെയ്തുകൊള്ളും താനും കൂടി തോക്കും പടജനത്തെയും അയച്ചു പറുങ്കികളെ ഓടിക്കണമെന്നു അപേക്ഷിച്ചു. ഇവരോടു യുദ്ധത്തിനായിട്ട് മാനുവല്‍ രാജാവ് ......... കപ്പലുകളെ അയച്ചു. ഇതു നടത്തുവാന്‍ ഒരു കപ്പിത്താന്‍ പോരായെന്നു കണ്ടു കേരളത്തിലെ പറങ്കികള്‍ക്കു ഒന്നാം രാജാധികാരി ആയി പ്രാഞ്ചിസ അന്‍റൈദാ എന്ന വീരനെ നിയമിച്ചു. .................-ല്‍ മാര്‍ച്ച് .................. അയച്ചു. സെപ്റ്റംബര്‍ .....................നു വന്നുചേര്‍ന്നു. അള്‍മൈദ കണ്ണൂരിലെ കോലത്തിരിയെ കണ്ടു. ഒരു കോട്ട കെട്ടുവാന്‍ അനുവാദം വാങ്ങി ഒക്ടോബര്‍ .........നു പണി തുടങ്ങി. സന്ത അഞ്ചലൊ എന്നു പേരിട്ടു. ലൊരഞ്ചുപ്രീതൊ എന്നവനെ 350 ആളോടുകൂടെ അവിടെ ആക്കി. കൊല്ലത്തു പാര്‍പ്പിച്ചിരുന്ന ഹൊമന്‍ കപ്പിത്താനും ആ ദിക്കുകാരും വേണാടു രാജാവും തമ്മില്‍ ശണ്ഠയുണ്ടായാറെ ഈ പറങ്കികളേ ഉണ്ടായിരുന്നുള്ളു. അവരു ഭഗവതി ക്ഷേത്രത്തില്‍ കയറി ഒളിച്ചു. കൊല്ലക്കാര്‍ ചുറ്റും വിറകു കൂട്ടി തീ ഇട്ടു. ................. പേരും ദഹിച്ചു. അന്‍റൈദാ ഇതു കേട്ടപ്പോള്‍ തന്‍റെ മകന്‍ ലൊരഞ്ചിനെ അയച്ചു. അവന്‍ വന്നു കൊല്ലത്തോടു ദോഷം ചെയ്തു. അതുകഴിഞ്ഞ് അവന്‍ സീഹള അല്ലെങ്കില്‍ ഈഴനാട് എന്നു പറയുന്ന സ്ഥലത്തു ചെന്നു. അവന്‍ കടല്‍വഴി സഞ്ചരിച്ചു കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെ മുസല്‍മാന്മാരുടെ കച്ചവടത്തെ നശിപ്പിച്ചുകൊണ്ടിരുന്നു. ഈ സമയം പെരുമ്പടപ്പില്‍ രാജഗ്രഹത്തില്‍ ഒരു ഛിദ്രം ഉണ്ടായി. ഉണ്ണി കോതചമ്മര രാജാവിനു വയസ്സുചെന്നു രാജത്വം ഉപേക്ഷിച്ചു ക്ഷേത്രവാസം ചെയ്യണമെന്നു വിചാരിച്ചപ്പോള്‍ നേരെ അനന്തിരവരു രണ്ട് ആള്‍ ഉള്ളവരു മൂന്നു ആണ്ടിനു മുമ്പുണ്ടായ പടയില്‍ സാമൂതിരിയോടു ചേര്‍ന്ന് പോയിരുന്നു. അതിനാല്‍ മൂത്തവനായ ഇളയിടത്തില്‍ പടിമഠത്തില്‍ കോയിലെ വാഴിപ്പാന്‍ വിചാരിച്ചാറെ ഈ തള്ളിയ അനന്തിരവരു മൊരിങ്ങൂര്‍, മൊടിയ്ക്കുര, മൊറിഞ്ഞൂട, ........................ പ്രഭുക്കളുടെ സഹായത്താല്‍ പട തുടങ്ങി. അതും അന്‍റൈദാ .................ഘോഷത്തോടെ വാഴ്ച നടത്തി. ഉണ്ണിരാമ കോയില്‍ എന്നും ............................ ധരിപ്പിച്ചു. പെരുമ്പടപ്പു എന്നും പോര്‍ത്തുഗല്‍കീഴ് വസിക്കാമെന്നു സത്യവും ചെയ്തു. 

....... മാസത്തില്‍ ...... കപ്പലില്‍ ചരക്കു കേറ്റി അയച്ചു. അപ്പോള്‍ ഒരു ആനയെയും കൂടെ കപ്പലില്‍ അയച്ചു. യൂറോപ്പില്‍ ആദ്യം ചെന്ന ആന അതാകുന്നു.

സാമൂതിരിയോടും ഇളയ രാജാവായ നമ്പിയാതിരിയോടും ചേര്‍ന്നു വലിയ തോക്ക് മുതലായതു ഉണ്ടാക്കയും ഇത്തല്യാര്‍, യുദ്ധീശ എന്ന സായിപ്പുമായി രഹസ്യത്തില്‍ കാണ്മാനും തിരികെ പൊയ്ക്കളയാമെന്നു പറഞ്ഞു ബോധിപ്പാനും അത് സാമൂതിരി അറിവാനും ഇടവന്നതിനാല്‍ അവരുടെ വീട് വളഞ്ഞു അവരെ കൊന്നു. ഒരുത്തന്‍റെ പേരു ജുവാന്‍, മറ്റവന്‍റെ പേര് അന്തോണി. 1536 മാര്‍ച്ച് 5-നു മുതല്‍ ലൊരഞ്ചു 83 പറങ്കികളോടുകൂടെ ........................ കപ്പലുമായി കണ്ണൂരിന്‍റെ നേരെ ജോനകരോടു വളരെ യുദ്ധം ചെയ്തു നശിപ്പിച്ചു. അന്‍റൈദാ കൊച്ചിയില്‍ വലിയ കോട്ട കെട്ടിച്ചു. മാനുവേല്‍ കോട്ടയെന്നു പേര്.

1537-ല്‍ ഏപ്രില്‍ മാസം 7-നു മുതല്‍ കണ്ണൂര്‍ കോട്ടയോടു കോലത്തിരി യുദ്ധം ചെയ്കയും പറങ്കികള്‍ വളരെ വിഷമിക്കുകയും ചെയ്തു. ആഗസ്റ്റ് മാസം .............. തീയതി അകുഞ്ഞ കപ്പിത്താന്‍ കപ്പലോടു കൂടെ ബിലാത്തിയില്‍ നിന്നു വന്നു. അവരു കണ്ണൂര്‍ അങ്ങാടിക്കു തീയിട്ടു. കോലനാട്ടു കോലത്തിരിയുമായി രമ്യപ്പെടുകയും ചെയ്തു. അകുഞ്ഞ പോകുന്നതിനു മുമ്പേ സാമൂതിരിയോടു ഒരു യുദ്ധം കൂടെ ചെയ്യണമെന്നു നിശ്ചയിച്ചു. പൊന്നാനിക്കു നേരെ വലിയ യുദ്ധം ഉണ്ടായി. ...............കളും ചത്തു.  ഡിസംബര്‍ 6-ാം തീയതി അകുഞ്ഞ ചരക്കു കേറ്റി മടങ്ങിപോയി. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)