Wednesday, October 26, 2022

പ. പരുമല തിരുമേനിയുടെ ഒരു കല്പന

 നിരണം മുതലായ ഇടവകകളുടെ 

മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും 

(മുദ്ര)

നമ്മുടെ നിരണം മുതലായ എല്ലാ ഇടവകകളിലും ഉള്‍പ്പെട്ട പള്ളികളുടെ വികാരിമാരും ദേശത്തുപട്ടക്കാരും പള്ളികൈക്കാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍1 നിങ്ങള്‍ക്കു വാഴ്വ്.

പ്രിയമുള്ളവരേ,

ഈ കാലങ്ങളില്‍ വേദതര്‍ക്കങ്ങളും കള്ള ഉപദേഷ്ടാക്കളും വര്‍ദ്ധിച്ചിരിക്കുന്നുയെന്നും, നാള്‍ക്കുനാള്‍ സത്യവിശ്വാസത്തിനെതിരായ മതങ്ങളും തന്നിഷ്ട നടപടികളും ചില ഗൃഹശാസ്ത്രികള്‍ പ്രസ്താവിക്കുന്ന വ്യര്‍ത്ഥമായ ഗണിതങ്ങളെ കേട്ട് ഭ്രമിച്ചുകൊണ്ട് സ്ഥിരവിശ്വാസികളായ മറ്റുള്ളവരെ കൂടി ഭ്രമിപ്പിക്കുന്നവരും നമ്മുടെ രക്ഷിതാവിനാലും തന്‍റെ വിശുദ്ധ ശ്ലീഹന്മാരാലും ബാവാമാരാലും സ്ഥിരപ്പെടുത്തപ്പെട്ടിരിക്കുന്ന അടിസ്ഥാനത്തില്‍ നിന്നും ലാക്കില്‍ നിന്നും തെറ്റി വെറിപിടിച്ചോടി നടക്കുന്നവരും, നിഗളത്താലും, അഹംഭാവത്താലും ദുഷ്ടാത്മാവിന്‍റെ വാഹനമായിത്തീര്‍ന്നുകൊണ്ട് പരിശുദ്ധാത്മാവുള്ളവരുടെ ഭാവം നടിക്കുന്ന ദുരുപദേശികളും മറ്റും ഇപ്പോള്‍ എല്ലാ സ്ഥലങ്ങളിലും ഓടിനടക്കുന്നുയെന്നുള്ളതു പ്രസിദ്ധമാണല്ലോ. കഴിയുമെങ്കില്‍ ഉത്തമന്മാരെക്കൂടി തട്ടിപ്പാന്‍ തക്കവണ്ണമുള്ള പരീക്ഷകള്‍ ഉണ്ടാകുമെന്നു നമ്മുടെ രക്ഷിതാവു കല്പിച്ചിട്ടുള്ള തിരുമൊഴികളെ നിങ്ങള്‍ പ്രത്യേകം ഓര്‍ക്കണം. പിന്നെയും അവരുടെ നടപടികളുടെ അവസാനത്തെ പരിശോധിച്ചുകൊള്‍വിന്‍ എന്നു വി. ശ്ലീഹാ കല്പിച്ചിട്ടുള്ളതുപോലെ ഈ ഇടക്കാലങ്ങളില്‍ കാണപ്പെട്ട ചില ദുരുപദേശ നടപടികളെയും അവരുടെ അവസാനത്തെയും പരിശോധിച്ചാല്‍ അവകള്‍ അബദ്ധമായിട്ടുള്ളതെന്നു വെളിപ്പെടുന്നു.

1. വിദ്വാന്‍കുട്ടി2 മുതല്‍പേരുടെ ആരംഭത്തെയും അവരുടെ അവസാനത്തെയും ഓര്‍പ്പീന്‍. 2. ഡേവിഡ്3 മുതല്‍പേരുടെ ഉപദേശങ്ങളെയും അവരുടെ അവസാനത്തെയും പരിശോധിപ്പീന്‍. 3. രക്ഷണീയ സൈന്യങ്ങളുടെ4 അടിസ്ഥാനമില്ലാത്ത വിശ്വാസത്തെയും അബദ്ധമായ അവരുടെ നടപടികളെയും നോക്കുവീന്‍. 4. മേല്‍പ്പറഞ്ഞ വശങ്ങളോടുകൂടി അല്ലയോ ഇപ്പോള്‍ ചിലര്‍ നമ്മുടെ ഇടയില്‍ വന്നിറങ്ങീട്ടുള്ളതും. എന്നാല്‍ നിങ്ങളില്‍ ചിലര്‍ അവരുടെ വചനങ്ങള്‍ക്കു ചെവികൊടുക്കുന്നതായും മറ്റും അറിഞ്ഞു നാം വ്യസനിക്കുന്നു.

പ്രിയമുള്ളവരെ, സത്യാത്മാവിനാല്‍ ഉള്ളവകളുടെ ആരംഭം ലഘുവായും അവയുടെ അവസാനം വലിപ്പമായും സ്ഥിരമായും ഇരിക്കും. ദുഷ്ടാത്മാവിനാല്‍ ഉള്ളവകളുടെ ആരംഭം വിദ്വാന്‍കുട്ടി മുതല്‍പേരുടേതുപോലെ ഘോരമായും അവസാനം നിസ്സാരമായും അബദ്ധമായും ഇരിക്കും.5 മാതാപിതാക്കന്മാര്‍ക്കും ഗുരുഭൂതന്മാര്‍ക്കും, സഭയ്ക്കും സഭാപിതാക്കള്‍ക്കും കീഴ്പ്പെട്ടിരിക്കുന്ന മക്കള്‍ അവരുടെ പിന്നടികളില്‍ നിന്നു വിട്ട് ഉല്ലാസങ്ങള്‍ക്കും ആഹ്ലാദങ്ങള്‍ക്കും മദ്യപാനം, വേശ്യാദോഷം, ദുര്‍മ്മാര്‍ഗ്ഗം മുതലായ തോന്നിയവാസങ്ങളിലേക്കു പോകുവാന്‍ വിടാതിരിക്കുന്നതില്‍ തല്ക്കാലം അവര്‍ക്കു ദുഃഖവും അവസാനം അവര്‍ക്കു വലിയ സന്തോഷവും ഉണ്ടാകുന്നതാണ്. മേല്‍പ്പറഞ്ഞ കീഴനുസരണത്തില്‍ അല്ലാതെ തന്നിഷ്ടമായി നടക്കപ്പെടുവാന്‍ ഇടവരുന്ന ബാലന്മാര്‍ക്കു തല്‍സമയം സന്തോഷവും, അവസാനം ദുഃഖവും നേരിടുന്നതാകുന്നു.  ഗുരുഭൂതന്മാര്‍ക്ക് കീഴ്പ്പെട്ട് വരുതിപ്രകാരം നടക്കാതെ തോന്നിയവാസമായി നടക്കുന്ന പൈതങ്ങള്‍ ക്ലാസ്സില്‍6 നിന്നു തള്ളപ്പെട്ടവരായിത്തീരും. ഇടയന്‍റെ ശബ്ദം ഗണ്യമാക്കാതെ കൂട്ടത്തില്‍ നിന്നു തെറ്റിപ്പോകുന്ന ആടുകള്‍ കുഴിയിലോ ദുഷ്ടമൃഗങ്ങളുടെ കയ്യിലോ അകപ്പെട്ടു നഷ്ടമായിത്തീരുന്നതല്ലാതെ, ആട്ടിന്‍തൊഴുത്തില്‍ പ്രവേശിച്ച് ആശ്വസിപ്പാനിടയാകുന്നതല്ല. മാതാപിതാക്കന്മാര്‍ക്കു അനുസരണമില്ലാതെ അവരുടെ ശത്രുക്കളോടു ചേര്‍ന്ന് വിരോധികളായിത്തീര്‍ന്നാല്‍ അവരുടെ ശാപത്തിനു പാത്രീഭവിക്കയും അവരുടെ അവകാശത്തിന് ഇതരന്മാരായിത്തീരുകയും ഇഹത്തിലും പരത്തിലും അവര്‍ അയോഗ്യന്മാരായിരിക്കയും ചെയ്യുന്നതാണ്. 'എന്‍റെ പുത്രാ! നിന്‍റെ പിതാവിന്‍റെ നിയമത്തെ അനുസരിച്ചുകൊള്‍കാ എന്നും, നിന്‍റെ മാതാവിന്‍റെ നിയമത്തെ മറന്നുപോകരുതെന്നും'7 ഉള്ള പരിശുദ്ധ റൂഹായുടെ വചനത്തെ ഓര്‍ത്തുകൊള്‍വീന്‍. നമ്മുടെ പിതാവായ സര്‍വ്വശക്തന്‍ നമുക്കു നിയമിച്ചിട്ടുള്ള വിശ്വാസനടപടികളെയും മറന്നുപോകരുത്. ആദ്യം ഏലോഹീം മക്കള്‍8 എന്നു പറയപ്പെടുന്ന ശേതിന്‍റെ മക്കള്‍ അവരുടെ പിതാവായ ആദാമിന്‍റെ വരുതിവിട്ട് മനുഷ്യമക്കള്‍ എന്നു പറയപ്പെടുന്ന കായേന്‍ മക്കളോടു കൂടി ചേര്‍ന്നുല്ലസിച്ച് ദുര്‍മ്മാര്‍ഗ്ഗത്തില്‍ നടന്നു ദുഷ്ടസന്തതികള്‍ ജനിച്ചു പിഴച്ച കൂട്ടമായിത്തീരുകയാല്‍ ദൈവകോപം അവരില്‍ ഉണ്ടായി. ജലപ്രളയത്തില്‍ ആ തലമുറ ഒക്കെയും നശിപ്പിച്ചു കളവാന്‍ ഇടയായി.9

ആകയാല്‍ പ്രിയമുള്ളവരേ! നിങ്ങള്‍ അനുസരണക്കേടിന്‍റെ സന്തതികളല്ല. മേല്പറഞ്ഞ പരിശുദ്ധാത്മാവിന്‍റെയും പരിശുദ്ധ മാതാവിന്‍റെയും10 അനുഗ്രഹിക്കപ്പെട്ട ഏലോഹീം മക്കള്‍ അത്രെ.11 ആ നമ്മുടെ മാതാപിതാക്കന്മാരുടെ അനുസരണത്തില്‍ നിന്നു വിട്ടു പൈശാചിക കൂട്ടത്തോടു ചേര്‍ന്ന് തോന്ന്യവാസ നടപടികളിലും വിശ്വാസതെറ്റിലും അഹങ്കരിച്ചുല്ലസിച്ചു നടപ്പാന്‍ ഒരിക്കലും ആരും മനസുവച്ചുപോകരുത്. നിങ്ങളുടെ മക്കളെ, അവര്‍ ദൈവത്തിന്‍റെ മക്കളായിത്തീരുവാന്‍ തക്കവണ്ണം അവരെ സത്യവിശ്വാസത്തിലും സത്യനടപടികളിലും ഭയഭക്തിയിലും അനുസരണത്തിലും സ്നേഹത്തിലും വളര്‍ത്തുവിന്‍. പള്ളിയില്‍ പട്ടക്കാര്‍ പ്രസംഗിക്കുന്നതു കൂടാതെ തിരഞ്ഞെടുത്തു കൈവെപ്പോടും കല്പനയോടും കൂടെ അയയ്ക്കപ്പെടുന്ന ഉപദേശികളെകൊണ്ടും12 പ്രസംഗം നടത്തിച്ചുകൊള്‍വീന്‍. അല്ലാതെ ഉപദേശികളെന്നു പറഞ്ഞു വരുന്ന മതവിരോധികളെക്കൊണ്ടും കല്പിക്കപ്പെട്ടിരിക്കുന്ന നോമ്പ്, നമസ്കാരം, കുരിശുവര, കുമ്പിടീല്‍, കുര്‍ബ്ബാന, കുമ്പസാരം, മാമോദീസാ, രോഗികള്‍ക്കുള്ള സൈത്തുപൂശല്‍13 മുതലായ കര്‍മ്മങ്ങളും, തംപുരാനെപെറ്റ അമ്മയോടും,14 പരിശുദ്ധന്മാരോടുമുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനകളും നിസ്സാരമെന്നു വച്ചു അവയെ ആദരിക്കാതെ നിന്ദിക്കുന്ന കള്ള ഉപദേഷ്ടാക്കളെക്കൊണ്ടും, പള്ളിയില്‍ വച്ചോ നിങ്ങളുടെ കൂട്ടത്തില്‍ വച്ചോ പ്രസംഗിപ്പിക്കയും, അവരുടെ ദുരുപദേശങ്ങളെ കേള്‍ക്കയും ചെയ്തുപോകരുത്. അങ്ങിനെയുള്ളവര്‍ വഞ്ചകന്മാരാകയാല്‍ അവര്‍ക്കു നിങ്ങളില്‍ സ്ഥലം കൊടുക്കയും അരുത്. എന്നാല്‍ ആരെങ്കിലും അനുസരണം വിട്ട് ഇതിന് എതൃത്ത് പ്രവര്‍ത്തിക്കുന്നതായി കാണപ്പെട്ടാല്‍ അവനെ നമ്മുടെ കൂട്ടത്തില്‍ അന്യനായി വിചാരിച്ചുകൊള്ളുകയും വേണം.

സര്‍വശക്തനായ ദൈവത്തിന്‍റെ കൃപയും വാഴ്വും നിങ്ങളെല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. അതു കൃപ നിറഞ്ഞിരിക്കുന്ന മാതാവിന്‍റെയും സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

എന്ന്, 1897-ന് കൊല്ലം 1073 മകരം 23-ന് കല്ലുങ്കത്ര പള്ളിയില്‍ നിന്നും.

(ഒപ്പ്)

1. (പഴയ മലയാളം) 'യോഗമായി കാണുക' എന്നര്‍ത്ഥം.

2. യുസ്തസ് യൂസഫ് എന്ന തമിഴ് വംശജനായ സി. എം. എസ്. പാതിരി അഞ്ചര വര്‍ഷത്തിനകം 1881-ല്‍ കര്‍ത്താവിന്‍റെ രണ്ടാമത്തെ വരവുണ്ടാകുമെന്ന് പ്രവചനം നടത്തി. അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ ആകൃഷ്ടരായ അനേകം നസ്രാണികളും സി.എം.എസ്. സഭക്കാരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പുതിയൊരു സഭ സ്ഥാപിച്ചു. പ്രവചനപ്രകാരം ലോകം അവസാനിക്കാതെ ഇരുന്നതിനാല്‍ ഭൂരിപക്ഷവും അദ്ദേഹത്തെ വിട്ടുപോയി. ഇന്ന് യൂയോമയ സഭ എന്നറിയപ്പെടുന്നതും തോട്ടയ്ക്കാട്, മല്ലപ്പള്ളി തുടങ്ങിയ ഏതാനും പ്രദേശങ്ങളില്‍ മാത്രം അതീവ ന്യൂനപക്ഷ സഭയായി തുടരുന്നതുമായ വിഭാഗം ഈ പ്രസ്ഥാനത്തിന്‍റെ പിന്‍തുടര്‍ച്ചയാണ്. അഞ്ചരവേദക്കാര്‍ എന്ന് മറ്റുള്ളവര്‍ ഇവരെ വിളിക്കുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക ചാക്കോ, റവ. ഇ. ജെ., കേരളത്തിലെ ചില സ്വതന്ത്ര സഭകള്‍, തിരുവല്ല, സി.എസ്.എസ്., 1986).

3. യൂസ്തസ് യൂസഫാണ് വിദ്വാന്‍കുട്ടി. 'കന്നീറ്റ്' സഭയെന്നും ഈ പ്രസ്ഥാനം അറിയപ്പെട്ടിരുന്നു. 'തമിഴ് ഡേവിഡ്' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്.

4. = ടമഹ്മശേീി അൃാ്യ. ഇംഗ്ലണ്ടില്‍ വില്യം ബുത്ത് സ്ഥാപിച്ച സംഘടന. കുര്‍ബാന, മാമോദീസാ, പൗരോഹിത്യം മുതലായ കൂദാശകള്‍ ഇല്ല. കരസേനയിലെ റാങ്കുകളാണ് സഭാ പ്രവര്‍ത്തകര്‍ക്കു നല്‍കുന്നത്. 1882-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

5. യൂയോമയ മതത്തിന്‍റെ പെട്ടെന്നുള്ള വളര്‍ച്ചയും അതേ വേഗതയിലുള്ള തകര്‍ച്ചയും സൂചിതം. 

6. ഇക്കാലമായപ്പോഴേക്കും മാര്‍ ദീവന്നാസ്യോസ് പഞ്ചമന്‍റെ വിദ്യാഭ്യാസ വിപ്ലവം മൂലം തെക്കന്‍ ഇടവകകളിലെങ്ങും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അതിനാല്‍ ക്ലാസ്, പുറത്താക്കല്‍ എന്നീ വാക്കുകളൊക്കെ നസ്രാണികള്‍ക്ക് പരിചിതമായിരുന്നു.

7. സദൃ. 1:08.

8. (അരമായ) = ദൈവമക്കള്‍.

9. ഉല്പത്തി 6:2

10. ഇവിടെ വി. സഭയെയാണ് 'മാതാവ്' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ക്രൈസ്തവ പാരമ്പര്യമാണ്.

11. ഉല്പത്തി 6:13 - 8:14.

12. ഇപ്രകാരം പലര്‍ക്കും പ. പരുമല തിരുമേനി പ്രസംഗത്തിനുള്ള അനുവാദം നല്‍കിയതിന് രേഖകള്‍ ഉണ്ട്.

13. സൈത്ത് ഒലിവെണ്ണയാണ്. മലങ്കരസഭയുടെ വി. കൂദാശകളില്‍ ഒന്നാണ് രോഗികളുടെ തൈലാഭിഷേകം. അതിനായി പ്രത്യേകം ശുദ്ധീകരിച്ച ഒലിവെണ്ണയാണ് ഉപയോഗിക്കുന്നത്.

14. വി. കന്യകമറിയാം.

Tuesday, October 4, 2022

മലയാള വര്‍ഷത്തെ ക്രിസ്തു വര്‍ഷമാക്കാന്‍ | പള്ളിക്കോണം രാജീവ്

 ലഭ്യമാവുന്ന പഴയ രേഖകളിലൊക്കെയും മിക്കവാറും കൊല്ലവർഷ (മലയാളവർഷം) ത്തിലാണ് തീയതികൾ കാണപ്പെടാറുള്ളത്. ഇപ്പോൾ കൊല്ലവർഷം ഉപയോഗത്തിൽ പരിമിതപ്പെട്ടിരിക്കുന്നതിനാലും പൊതു വർഷം (ക്രിസ്തുവർഷം -AD) പരക്കെ പ്രയോഗത്തിലിരിക്കുന്നതിനാലും കാലഗണന എളുപ്പമാക്കിത്തീർക്കുന്നതിന് കൊല്ലവർഷത്തിലുള്ള തീയതി പൊതുവർഷത്തിലേക്ക് മാറ്റി മനസ്സിലാക്കേണ്ടി വരുന്നുണ്ട്. ചരിത്രവിദ്യാർത്ഥികൾക്കാണ് ഇത് ഏറ്റവും പ്രയോജനകരമാവുന്നത്. ഓരോ നൂറ്റാണ്ടിലും കേരളത്തിലും ഇന്ത്യയിലും ലോകത്തു തന്നെയും നടന്ന ചരിത്രസംഭവത്തെ അടുക്കും ചിട്ടയോടും കൂടി മനസിൽ സൂക്ഷിക്കുന്നതിനും ചരിത്രവായനയ്ക്കിടയിൽ പെട്ടെന്നു തന്നെ ചരിത്രസംഭവങ്ങളെ കാലക്രമത്തെ അടിസ്ഥാനമാക്കി കൂട്ടിവായിക്കുന്നതിനും പൊതുവർഷമാണ് ഏറെ സ്വീകാര്യമായിരിക്കുന്നത്.

കൊല്ലവർഷത്തിലുള്ള തീയതിയും മാസവും വർഷവും കിട്ടിയാൽ പൊതുവർഷം കണ്ടെത്തുന്നതിന് 825 കൂട്ടുക എന്ന രീതിയാണ് ഉപയോഗിച്ചു വരുന്നത്. AD 825 ലാണ് കൊല്ലവർഷം ആരംഭിക്കുന്നത് എന്നതാണ് ഈ കണക്കുകൂട്ടലിന് ആധാരം. എന്നാൽ ആ രീതി പൊതുവായി അവലംബിക്കുന്നത് ശരിയല്ല. കാരണം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ഒരു ദിവസമാണ് പരാമർശമെങ്കിൽ കൊല്ലവർഷത്തോടൊപ്പം 825 കൂട്ടിയാൽ അന്നത്തെ പൊതു വർഷം കിട്ടും. ഓഗസ്റ്റ് മാസത്തിൻ്റെ 15 മുതൽ 22 വരെയുള്ള തീയതികളിൽ എതെങ്കിലും ഒരു ദിവസമായിരിക്കാം ചിങ്ങമാസം ഒന്നാം തീയതി തുടങ്ങുന്നത്. അത് വർഷം തോറും മാറിക്കൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ട് കൊല്ലവർഷത്തിലെ തീയതി പൊതുവർഷത്തിലേക്ക് മാറ്റുമ്പോൾ ചിങ്ങമാസത്തിലെ പ്രസ്തുത ദിവസങ്ങളാണ് എങ്കിൽ അതത് വർഷങ്ങളിലെ പഞ്ചാംഗം പരിശോധിക്കേണ്ടി വരും.
ജനുവരി മുതൽ ഓഗസ്റ്റ് പകുതി വരെയുള്ള കാലഘട്ടത്തിനിടയിലാണ് കണ്ടെത്തേണ്ട തീയതി എങ്കിൽ 825 കൂട്ടണം. ഓഗസ്റ്റ് പകുതി മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിനിടയിലാണ് എങ്കിൽ 824 കൂട്ടി പൊതുവർഷം (AD) കണ്ടെത്താം. അതായത് ചിങ്ങം മുതൽ മകരം വരെ 824 കൂട്ടണം. കുംഭം മുതൽ കർക്കിടകം വരെ 825 കൂട്ടണം.
തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയുടെ സൈന്യം കോട്ടയം ആക്രമിച്ച് തെക്കുംകൂർ നാട്ടുരാജ്യം കൈവശപ്പെടുത്തിയത് AD 1749 ലാണെന്ന് ഞാൻ പല ലേഖനങ്ങളിലും എഴുതിയപ്പോൾ നിരവധി പേർ സംശയം ഉന്നയിക്കുകയുണ്ടായി. നിലവിൽ ലഭ്യമായ ചരിത്രഗ്രന്ഥങ്ങളിൽ പലതിലും 1750ലാണ് തെക്കുംകൂർ പതനം എന്നാണ് അച്ചടിച്ചുവന്നിരിക്കുന്നത്. കൊല്ലവർഷം 925 ലെ ഒരു ഓണക്കാലത്താണ് ഈ ആക്രമണം നടക്കുന്നത്, അതായത് സെപ്തംബർ 11ന് ശേഷം. 825 കൂട്ടുന്ന ശീലമുള്ളവർ 925 നോട് 825 കൂട്ടി 1750 എന്നങ്ങ് നിശ്ചയിച്ചു. എന്നാൽ പ്രസ്തുത സംഭവം ഓഗസ്റ്റ് പകുതിക്ക് ശേഷമാണെന്നതിൽ 824 ആണ് കൂട്ടേണ്ടത് എന്ന ചിന്ത അവരിലുണ്ടായില്ല. മതിലകം രേഖകളിൽ കൊല്ലവർഷം 925 മകരം 5 ന് ( AD1750 ജനുവരി 17) നടന്ന തൃപ്പടിദാനത്തെ പരാമർശിക്കുന്ന ഭാഗത്ത് കവണാർ (മീനച്ചിലാർ) വരെയും തിരുവിതാംകൂറിൻ്റെ അധീനതയിലായി എന്ന് സൂചിപ്പിക്കുന്നു. തെക്കുംകൂർ ആക്രമിച്ച് തിരുവിതാംകൂറിൽ ചേർത്തു എന്ന് സാരം. AD 1750 ജനുവരി മാസത്തിന് മുമ്പാണ് യുദ്ധമെന്ന് കരുതാം. സെപ്തംബർ മാസത്തിലാണെന്ന് വ്യക്തമാകുന്നുമുണ്ട്. അപ്പോൾ 925 നോട് 824 കൂട്ടി AD 1749 എന്നു തീർച്ചയായും നിശ്ചയിക്കാം.
ചില ഉദാഹരണങ്ങൾ ചേർക്കുന്നു:
ME 725 മീനം - AD 1550 മാർച്ച് /എപ്രിൽ
ME 828 മകരം 3 - AD1652 ജനുവരി 14 -18
ME 941 മകരം 5 - AD 1765 ജനുവരി 16-20
ME 994 ധനു 8 - AD1818 ഡിസംബർ 18-22
ME 997 കർക്കിടകം 3 - AD 1822 ജൂലൈ 14-18
ME 997 മകരം 8 - AD 1821 ജനുവരി 18-22
ME 1063 ഇടവം 10 - AD 1888 മെയ് 22,
ME 1064 കുംഭം 8 - AD 1889 ഫെബ്രു. 18
ME 1067 തുലാം 27 - AD 1891 നവം. 11
ME 1078 വൃശ്ചികം 7 - AD 1902 നവം 22.
ME 1083 തുലാം 17 - AD 1907 നവംബർ 2
(അവസാനത്തെ അഞ്ച് തീയതികൾക്ക് പഞ്ചാംഗം നോക്കി കൃത്യത വരുത്താനായി)
അതുപോലെ ചില ചരിത്രകാരന്മാർ പോലും അവരുടെ പ്രഭാഷണങ്ങളിൽ സ്ഥിരമായി വരുത്തുന്ന തെറ്റാണ് എത്രാമത് നൂറ്റാണ്ട് എന്നത്. ഇപ്പോൾ നാം ജീവിച്ചിരിക്കുന്നത് 21-ാം നൂറ്റാണ്ടിലാണ് എന്ന് എല്ലാവർക്കുമറിയാം. യഥാർത്ഥത്തിൽ AD 2001 ജനുവരി 1 മുതൽ 2100 ഡിസംബർ 31 വരെയാണ് 21-ാം നൂറ്റാണ്ട്. 2000 ജനുവരി ഒന്നിന് നാം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചതായി ആഘോഷിച്ചു എങ്കിലും കാലഗണന വച്ച് 2001 ജനുവരി 1 നാണ് അത് ആഘോഷിക്കേണ്ടിയിരുന്നത്. കാരണം AD 1 മുതൽ 100 വരെയായിരുന്നു ഒന്നാം നൂറ്റാണ്ട് എന്നതുകൊണ്ട് . AD 0 മുതൽ1 വരെ ഒരു വർഷം ഉണ്ടായിരുന്നില്ലല്ലോ! 2101 ജനുവരി 1 മുതൽ 22-ാം നൂറ്റാണ്ട് ആരംഭിക്കും. AD 1947 ഇരുപതാം നൂറ്റാണ്ടിലാണെന്നും AD 1857 പത്തൊമ്പതാം നൂറ്റാണ്ടിലാണെന്നും ദേശീയസ്വാതന്ത്ര്യസമരത്തെ കുറിച്ച് പഠിക്കുമ്പോൾ നാം ഓർത്തുവയ്ക്കണം. AD 345 നാലാം നൂറ്റാണ്ടിലാണെന്നു AD 1341 പതിനാലാം നൂറ്റാണ്ടിലാണ്, മറിച്ച് പതിമൂന്നാം നൂറ്റാണ്ടിലല്ല എന്നും എപ്പോഴും ധരിച്ചു വച്ചിരിക്കണം.
(വിഷയവുമായി നേരിട്ടു ബന്ധമില്ലെങ്കിലും നമ്മുക്ക് തെറ്റു വരാവുന മറ്റൊന്നാണ് കെട്ടിടങ്ങളുടെ നിലകളെ എണ്ണിപ്പറയുന്നത്.

മലയാളത്തിൽ നാം പറയുന്ന മൂന്നുനിലയുള്ള കെട്ടിടം ഇംഗ്ലീഷിൽ അത് രണ്ടുനിലയും തറനിരപ്പിലെ ഭാഗവും ഉൾപ്പെട്ടതാണെന്നും അറിഞ്ഞിരിക്കണം. ലിഫ്റ്റിൽ കയറി 2 എന്നെഴുതിയ ബട്ടൺ അമർത്തിയാൽ മലയാളത്തിൽ നാം പറയുന്ന മൂന്നാം നിലയിൽ എത്തിച്ചേരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.)

Wednesday, May 4, 2022

കണ്ടത്തിൽ മാമ്മൻ വർഗീസ്: അച്ചടി നവീകരണ സംഭാവനകൾ

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും, മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് അന്തരിച്ച വാർത്ത കഴിഞ്ഞവർഷം മെയ് ഒന്നിന് ഒട്ടുമിക്ക പത്രങ്ങളിലുണ്ടല്ലോ. മനോരമയുടെ കണ്ടത്തിൽ കുടുംബത്തിലെ 'ഏതോ ഒരാൾ' എന്നു മാത്രമെ സാധാരണക്കാർ കരുതു; അതിനുപരിയായി അദ്ദേഹം അച്ചടിയുടെ അധുനികവല്ക്കരത്തിന് പൊതുവിലും മനോരമയുടെ സാങ്കേതിക മികവിനായി വിശേഷിച്ചും സംഭാവനകൾ നല്കിയ ആൾ എന്ന നിലയിലാണ് ഞാൻ ഇദ്ദേഹത്തെ കാണുന്നത്.
കണ്ടത്തിൽ മാമ്മൻ വർഗീസ്സിൻ്റെ ഒന്നാം ഓർമ്മദിനം ഇന്നലെയായിരുന്നു...
മനോരമയിലെ പ്രമുഖരായ മുതിർന്ന സാരഥികൾ 'തമ്പാച്ചായൻ' എന്നു വിളിക്കുന്ന മാമ്മൻ വർഗീസിന്റെ അമ്മയുടെ സഹോദരനായ കുന്നംകുളം എആർപി പ്രസ് ഉടമ പുലിക്കോട്ടിൽ ഇട്ടൂപ്പ് ഇട്ടൂപ്പായിരുന്നു, തിരുവതാംകൂറിൽ സർ സി.പി. നിരോധിച്ച് അടച്ചുപൂട്ടിയ (1938 സെപ്റ്റംബർ 9) മനോരമ പത്രം കുറെക്കാലം കുന്നംകുളത്തെ തന്റെ പ്രസിൽ അച്ചടിപ്പിച്ച് വിതരണം ചെയ്യുക എന്ന സാഹസിക ദൗത്യത്തിനു നേതൃത്വം നൽകിയത്. അതെ, ഒരു കാലത്ത് മഹാകവി വള്ളത്തോൾ മാനേജരായിരുന്ന എ. ആർ. പി. പ്രസ് തന്നെ..
🌍
1930 മാർച്ച് 22-ന് ജനനം; മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ പൗത്രനും കെ.എം. വർഗീസ് മാപ്പിളയുടെ പുത്രനുമാണ്. കുന്നംകുളം പുലിക്കോട്ടില് ജോസഫ് റമ്പാന്റെ സഹോദരി താണ്ടമ്മയാണ് മാതാവ്.
കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ഓട്ടോമൊബീല് എന്ജിനീയറിങ് പഠനം.
1955-ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റു .1965-ൽ ജനറൽ മാനേജരും 1973-ൽ മാനേജിങ് എഡിറ്ററുമായി. നിരവധി വിദേശ രാജ്യങ്ങളിൽ നിന്നും പത്രപ്രവർത്തനം, അച്ചടി, ബിസിനസ് എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്.ന്യൂസ് പേപ്പർ മാനേജ്മെന്റിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്.
🌍
മലയാള ലിപി പരിഷ്കർത്താവായും അച്ചടിയുടെ രംഗത്തും അദ്ദേഹത്തിന്റെ ഇടപെടലിനെക്കുറിച്ച് പരിശോധിക്കാം.
ടൈപ്പ്റൈറ്ററിന്റെയും ലൈനോ ടൈപ്പ് യന്ത്രത്തിന്റെയും കീ ബോർഡിൽ ഒതുങ്ങും വിധം മലയാള ലിപികളുടെ എണ്ണം കുറയ്ക്കുകയും അതുവഴി അച്ചടിയുടെ ഗതിവേഗം കൂട്ടുകയും ഭാഷാപഠനം ലഘൂകരിക്കുകയും ചെയ്തയാൾ എന്ന നിലയിലായിരിക്കും ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക.
അച്ചുനിരത്തലൊക്കെ കംപ്യൂട്ടർ ഏറ്റെടുത്ത ഇക്കാലത്ത് ഈ അക്ഷരലാഭത്തിന്റെയൊന്നും ആവശ്യമില്ലായിരിക്കാം. പക്ഷേ അതിനു മുൻപത്തെ മുപ്പതു വർഷങ്ങളിൽ മലയാളത്തിലെ പുസ്തക - ആനുകാലിക പ്രസാധനത്തിൽ കുതിച്ചുചാട്ടമുണ്ടായതും പത്രങ്ങൾ കൂടുതൽ സ്ഥലങ്ങളിൽനിന്ന് അച്ചടിച്ചു പ്രചാരം ദശലക്ഷങ്ങളിലേക്ക് ഉയർത്തിയതും. നമ്മുടെ മലയാളനാട് നൂറുശതമാനം സാക്ഷരത നേടിയതിന് അനുസരിച്ച് പ്രസാധന വ്യവസായം വിപുലീകൃതമായതും ഈ ലിപി പരിഷ്കരണത്തിന്റെ തേരിലേറിയാണ്.
🌍
മലയാള ലിപികളുടെ അല്പം ചരിത്രം കൂടി പരിരോധിക്കാം:
മലയാളം ആദ്യമായി അച്ചടിക്കാൻ (1772-ൽ റോമിൽ അച്ചടിച്ച 'സംക്ഷേപവേദാർത്ഥം')
റോമിൽ വേണ്ടിവന്നത് 1128 അച്ചുകളാണ്. കേരളത്തിലാദ്യമായി കോട്ടയത്ത് മലയാളം അച്ചടിക്കാവുന്ന പ്രസ് 1821-ൽ ആരംഭിച്ച ബെഞ്ചമിൻ ബെയ്‌ലി അച്ചുകളുടെ എണ്ണം അറുനൂറായി കുറച്ചു.
പഴയ ലറ്റർ പ്രസ് ഹാൻഡ് കമ്പോസിങ്ങ് അച്ചുകൾ നിരത്തി വയ്ക്കുന്ന മരത്തിന്റെ ചെറിയ കള്ളികൾ ഉള്ള തട്ട് (കംപോസിങ് പെട്ടി - കമ്പോസിങ്ങ് കേയ്സ്) കണ്ടിട്ടുള്ളവർക്ക് ഈ കാര്യം പെട്ടന്ന് ബോധ്യമാകും: കംപോസിറ്ററുടെ കയ്യെത്തും ദൂരത്ത് അച്ചുകളെല്ലാം ഉണ്ടെങ്കിലേ പത്രം സമയത്തിന് ഇറക്കാനൊക്കുകയുള്ളുവെന്നു മനസ്സിലാക്കിയ കണ്ടത്തിൽ വർഗീസ് മാപ്പിള 1888-ൽ എണ്ണം നൂറ്റിയിരുപതായി ചുരുക്കി. അതാണ് ഡോ. ശൂരനാടു കുഞ്ഞൻ‌പിള്ള അധ്യക്ഷനായ സർക്കാർ സമിതി 1967- 70- കാലത്ത് തൊണ്ണൂറായി കുറച്ചത്.
ആ സമിതിയിൽ എൻ.വി. കൃഷ്ണവാര്യരെപ്പോലുള്ള ഭാഷാപണ്ഡിതന്മാരും പത്രാധിപന്മാരും ഉണ്ടായിരുന്നെങ്കിലും അച്ചടിയിലെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ച് അറിയാവുന്നവർ ഏതാനും ചിലർ മാത്രമായിരുന്നു: മാമ്മൻ വർഗീസ്, ചെന്നൈയിൽ ചേസൺസ് ടൈപ്പ് ഫൗണ്ട്റി ഉടമയായ അച്ചുനിർമാണ വിദഗ്ധൻ കെ.സി. ഏബ്രഹാം, ഗവ. പ്രസ് സൂപ്രണ്ട് കെ. സ്വാമിനാഥൻ, പുസ്തക പ്രസാധകൻ ഡി.സി. കിഴക്കെമുറി എന്നവർ ആ സംഘത്തിൽ പെടുന്നു. ഇവർ നാലുപേരുടെ കൂടി പ്രേരണ മൂലമാണ് അക്ഷരങ്ങൾ കുറയ്ക്കാൻ സമിതിയിലെ ഭാഷാപണ്ഡിതന്മാർ പോംവഴി കണ്ടെത്തിയത്.
ആയിരത്തിതൊള്ളായിരത്തി നാൽപതുകളിൽ കംപോസിങ് പെട്ടിക്ക് 324 കള്ളികളാണ് ഉണ്ടായിരുന്നത്; അച്ചടി കൂടുതൽ സുഗമമാക്കാൻ അച്ചുപെട്ടി പരിഷ്കരണത്തിൽ ഏർപ്പെട്ടു മാമ്മൻ വർഗീസ്. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ ഈ കള്ളികൾ 180 ആയി കുറച്ചു; പത്രത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരങ്ങളേതൊക്കെയാണെന്നു കണ്ടുപിടിച്ചു. അന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ‘മ’ ആയിരുന്നുവെത്രേ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ കംപോസിറ്ററുടെ കയ്യകലത്തിലും ‘ഋ’ പോലെ വല്ലപ്പോഴും വേണ്ടിവരുന്ന അക്ഷരങ്ങൾ ഏറെ അകലെയുമുള്ള അക്ഷര-അച്ചുപ്പെട്ടി സംവിധാനം ചെയ്യിച്ചു.
അതുപോലെ തന്നെ ലറ്റർ പ്രസ് ടൈപ്പ് സെറ്റിങ് മെഷീൻ ആയ 'ലൈനോ ടൈപ്പ് കമ്പോസിങ്ങ്' കലഹരണപ്പെടുന്ന കാലത്ത്, 1980-കളിൽ ഫോട്ടോ കമ്പോസിങ്ങിന് ഉതകുന്ന രീതിയിൽ മലയാളം ഫോണ്ടുകൾ വികസിപ്പിക്കുന്നതിന് മനോരമയിൽ നിന്ന് ഭാഷാ വിദഗ്ധന്മാരെ ബ്രിട്ടനിൽ ലൈനോടൈപ്പ് കമ്പനിയിൽ അയച്ച് മലയാളത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ ഫോണ്ട് തയ്യാറാക്കിയത്. ('മനോരമ ഫോണ്ട്' എന്നാണ് ലൈനോടൈപ്പ് നാമകരണം ചെയ്തത്.) ഞങ്ങളെപ്പോലുള്ളവരെ 1967 - 70 കാലത്ത് ഫോട്ടോ കമ്പോസിങ്ങിലേക്ക് ആകർഷിച്ചത് ഈ ഫോണ്ടിന്റെ ആകർഷണമാണ്.
🌍
കാൽനൂറ്റാണ്ടു കാലമേ മാമ്മൻ വർഗീസ് ജനറൽ മാനേജരായിരുന്നുള്ളുവെങ്കിലും കോട്ടയത്ത് ഒതുങ്ങി നിന്നിരുന്ന മനോരമ കോഴിക്കോട്ടും കൊച്ചിയിലും അച്ചടി തുടങ്ങിയത് അക്കാലത്താണ്.
ഐ ഇ എൻ എസ് പ്രസിഡൻ്റ്, എ ബി സി ചെയർമാൻ, എൽ ഐ സി ദക്ഷിണമേഖല ഉപദേശക സമതിയംഗം, ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി- വർക്കിംഗ് കമ്മിറ്റിയംഗം, മാങ്ങാനം മന്ദിരം ആശുപത്രി ചെയർമാൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2021 മെയ് 1-ന്, 91-ാം വയസ്സിൽ, കണ്ടത്തിൽ മാമ്മൻ വർഗീസ് അന്തരിച്ചു.
____________
ആർ. ഗോപാലകൃഷ്ണൻ | 2022 മേയ് 02
......................
അവലംബം: തോമസ് ജേക്കബ് ('അച്ചുകളും അക്ഷരപ്പെട്ടിയും നവീകരിച്ചയാൾ')