Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, January 11, 2023

കവിതകള്‍ | ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി

വ്യാവസായികം

ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി


മൂല്യശോഷണംവന്നുജീവിതംതളരുന്നു;

കാലചക്രത്തിന്‍ ഗതിപിന്നെയും തുടരുന്നു.

വേദവാക്യങ്ങള്‍ പാഴായ് വീഴുന്നു സാത്താന്‍ കാതില്‍,

കാട്ടുപാറയില്‍ വീണ ധാന്യവിത്തുകള്‍പോലെ

അഗ്നിസാക്ഷിയായ്വേട്ടധര്‍മ്മദാരത്തെ കാഴ്ച-

വച്ചുമുന്നതസ്ഥാനത്തേറുന്നു ചിലര്‍, കഷ്ടം!

ഭക്ഷണത്തിനായ് മുതലാളര്‍തന്‍വിഴുപ്പുകള്‍

ഗര്‍ഭങ്ങള്‍ പോല്‍ ചിലര്‍ പേറുന്നു നിര്‍ലജ്ജരായ്,

വിദ്യയെ, ബ്ബത! വെറും വില്പനച്ചരക്കാക്കി

വില്ക്കുന്നു വിലപേശി; പണമല്ലയോ ദൈവം?

കാമദേവന്മാര്‍ പള്ളിക്കുറുപ്പിന്നന്തപ്പുര-

വാതില്‍ കാക്കുന്നു ചിലര്‍, കാവല്‍ നായ്ക്കളെപ്പോലെ.

പാപത്തില്‍ നിന്നു മുക്തി നേടുവാന്‍ വിശ്വാസികള്‍

ദേവന്നു കൈക്കൂലിയും കോഴയും കൊടുക്കുന്നു!

കഷ്ടമേകഷ്ടം! ഇന്നീമാനവപ്രകൃതികള്‍

ഒക്കെയും കാണുന്നതു വ്യാവസായിക ക്കണ്ണാല്‍!

_____________________________________________________

രണ്ടു സമസ്യകള്‍

ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി


(1)

വേദേതിഹാസ പുരാണങ്ങളോതുന്നു:

"താത തനയന്മാര്‍ ദൈവവും മര്‍ത്ത്യനും"

മര്‍ത്ത്യന്നു ദൈവത്തോടര്‍ത്ഥിക്കുവാന്‍, മക-

ന്നച്ഛനോടര്‍ത്ഥിക്കുവാന്‍, പിന്നെയെന്തിനീ

മദ്ധ്യസ്ഥരാകും പുരോഹിതര്‍? (ചൊല്ലുവിന്‍)


(2)

ഭാഗ്യശാലികള്‍ ലക്ഷപ്രഭുക്കള്‍ പിറക്കുന്നു

നാള്‍ക്കുനാള്‍; അതില്‍ തെല്ലുമല്ല ഞാനസൂയയാലു-

മെങ്കിലും ചോദിക്കട്ടെ; സോഷ്യലിസ്സാധിഷ്ഠിത-

സര്‍ക്കാരിതെമ്മട്ടു സാമ്പത്തികാന്തരം വര്‍ദ്ധി-

പ്പിക്കുമീ ഭാഗ്യക്കുറി മേല്ക്കുമേല്‍ നടത്തുന്നു?

______________________________________________________

മാണിക്യവീണ

ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി


തേങ്ങുന്നു ഘനശ്യാമ-

സന്ധ്യതന്‍ ഹൃദന്തം, രാ-

മായണക്കിളിപ്പെണ്ണു

പൂകുന്നു മഹാമൗനം.

പൂമുണ്ടും തോളത്തിട്ടു

മുക്കുറ്റി തിരുനാളീ

തേടുവാനാരുണ്ടിനീ?

ചോദിപ്പൂ മന്ദാനിലന്‍.

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു കിന്നാരം

ചൊന്നിടും നാവാല്‍ പഴം തമീഴ്പ്പാട്ടു 

- പാടുവാന്‍,

മധുരം ജയദേവ ഗീതികള്‍പാടിപ്പാടി

മലയാളമേ നിന്നെ ഉറക്കാനാരുണ്ടിനി?

സൂര്യകിരീടം രാവില്‍

നടയില്‍ വീണുടയെ

ആരൂണ്ടു കാരയുവാന്‍?

പൊന്നോടക്കുഴല്‍ വിളി

കേള്‍ക്കുമ്പോളാ ദ്വാപര

സന്ധ്യയെ ആവാഹിക്കാന്‍?

ആരൂണ്ടു നമ്മെ അന്ന-

ത്തോണീ പൂന്തോണിയേറ്റാന്‍?

മാഞ്ഞുപോയ് മഴവില്ലി-

ന്നാപ്പൊന്‍ മാണിക്യ വീണാ

മായാതെ നിര്‍ത്തിക്കൊണ്ട-

നാദ മാധൂര്യം ഹൃത്തില്‍.

Sunday, August 22, 2021

മാവേലി നാട് വാണീടും കാലം / സഹോദരൻ അയ്യപ്പൻ

മാനുഷരെല്ലാരും ഒന്ന് പോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തെന്നാർക്കും ഒട്ടില്ല താനും

കള്ളവുമില്ല, ചതിവുമില്ല

എള്ളോളമില്ല പൊളിവചനം

വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല

ജീവിയെകൊല്ലുന്ന യാഗമില്ല

അന്നം നശിപ്പിക്കം പൂജയില്ല

ദല്ലാൾ തൻ കീശ സേവയില്ല

അവർണസവർണ വിഭാഗമില്ല

മൂലധനത്തിൻ ഞെരുക്കമില്ല

ആവതവരവർ ചെയ്ത നാട്ടിൽ 

ഭൂതി വളർന്നാൻ ജനം ഉയർന്നു

തീണ്ടലുമില്ല തൊടീലുമില്ല

വർണവിവേചന വ്യവസ്ഥയില്ല

വേദം പഠിക്കാൻ വഴിയേവർക്കും  ഹാ

സിദ്ധിച്ചു മാവേലി വാഴും കാലം

സ്ത്രീകൾക്കും പുരുഷനും തുല്യമായി

ലഭിച്ചു സ്വതന്ത്രത എന്ന ഭാഗ്യം

കാലിക്കും കൂടി ചികിത്സ ചെയ്യാൻ

ആലയം സ്ഥാപിച്ചിരുന്നു കാലം

സർവജനവും പരിഷ്കൃതരായി

സർവം ജയിച്ചു ഭരിച്ചസുരൻ

ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നു

ഭൂതി കെടുത്താനായി അവർ നിനച്ചു

കൌശലമാർന്നൊരു വാമനനെ

വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്തൊരു ധർമജൻ  തൻ

ശീർഷം ചവിട്ടിയാ യാച കേശൻ

മാനവ വിവേചന വ്യവസ്ഥ വന്നു

വർണ വിഭാഗീയ വ്യവസ്ഥ വന്നു

അയിത്ത പിശാചും കടന്നുകൂടി

മന്നിടം വീണ്ടും നരകമാക്കി

മർത്യനെ മർത്യനെ അശുദ്ധനാക്കി

തന്നിൽ അശക്തന്റെ സർവസ്വവും

ചൂഷണം ചെയ്തീടും നാളുവന്നു

തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും

ദല്ലാളന്മരുടെ കാലം വന്നു

സാധുജനത്തിൻ വിയർപ്പു തീർക്കും

ത്യാഗവും ധനവും ആവുവോളം

നക്കികുടിച്ചീ മടിയർ വീർത്തു

സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ

ഗർവിഷ്ടരീ ദുഷ്ടർ നാവറുത്തു

വേദോപദേശം ശ്രവിച്ചീടുകിൽ

കാരീയം കാതിൽ കരിച്ചൊഴിച്ചൂ

ജ്ഞാനത്തിൻ വാതിൽ വലിച്ചടച്ചു

സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള

പാവകളെന്നും വരുത്തീയി വർ

എത്ര നൂറ്റാണ്ടുകൾ നമ്മളേവം 

ബുദ്ധിമുട്ടുന്നിഹ സോദരരെ 

നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം

ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ

ബ്രാഹ്മണ സേവ വെടിഞ്ഞിടേണം

ഉച്ചനീചത്വങ്ങൾ മറന്നിടേണം

ജാതിമതങ്ങൾ ത്യജിച്ചിടേണം

നമ്മളെ തമ്മിൽ അകത്തും മതം

സേവിപ്പരെ ചവിട്ടും  മതം

നമ്മൾ വെടിയേണ്ടൂ ഭാവിക്കായി നാo

നമ്മൾ വരിക്കേണ്ടൂ നമ്മൾക്കായി നാം

സത്യവും ധർമ്മവും സ്നേഹവുമാം

സിദ്ധി വരുത്തുന്ന ശുദ്ധ മതം

ധ്യാനത്തിലൂടെ പ്രബുദ്ധരായ

ദിവ്യരാൽ ദർശനമായ മതം 

ബ്രാഹ്മണ വീക്ഷണം ത്യജിച്ചിടേണം

വാമനാദർശനം വെടിഞ്ഞിടേണം

മാവേലി വാഴ്ച വരുത്തിടേണം


(സഹോദരൻ അയ്യപ്പൻ - ഓഗസ്റ്റ് 21, 1889 - മാർച്ച് 6, 1968)